പരാജിതരുടെ കഥകൾ എന്നും പറയപ്പെടാതെ പോവുന്നവയാണ്. അവരുടെ പോരാട്ടങ്ങൾ, സ്വപ്നങ്ങൾ, ലക്ഷ്യങ്ങൾ എല്ലാം വിജയിക്കുന്നവരുടെ ആരവങ്ങൾക്കിടയിൽ മുങ്ങി പോവുന്നു. രാക്ഷസൻ എന്ന് ഒരാളെ കാലം അഭിസംബോധന ചെയ്യുമ്പോൾ അയാൾ എന്ത് കൊണ്ട് അങ്ങനെ ആയി എന്ന് നാം അറിയാൻ ശ്രമിക്കാറുണ്ടോ? ധർമ്മവും അധർമ്മവും ഏതെന്ന് തിരിച്ചറിയാനാവാത്ത വിധം ചിലപ്പോൾ കൂടി കുഴഞ്ഞ് പോവുന്നില്ലേ?
ആനന്ദ് നീലകണ്ഠന്റെ "രാവണൻ - പരാജിതരുടെ ഗാഥ" അത്തരത്തിലുള്ള ഒരു നോവലാണ്. "രാവണായനം" എന്ന് വേണമെങ്കിൽ പറയാം. രാവണന്റെയും ഭദ്രൻ എന്ന കഥാപാത്രത്തിന്റെയും വീക്ഷണകോണുകളിൽ നിന്ന് കഥ പറയുന്നു. ബ്രാഹ്മണനായ അച്ഛനെ തൊടുവാൻ അനുവദിക്കാത്ത വർണ വ്യവസ്ഥിതി, സതി എന്ന ദുരാചാരം, സ്വയംവരം പോലുള്ള രീതികൾ, വിധവകളുടെ ദുർവിധി എല്ലാം ഇതിൽ കടന്നു വരുന്നുണ്ട്. ബ്രാഹ്മണമേധാവിത്തം സൃഷ്ടിക്കുന്ന വർണ വ്യവസ്ഥിതിയെക്കാൾ എത്രയോ ഭേദമാണ് അത്തരം വേർതിരിവുകൾ ഇല്ലാത്ത അസുരലോകം എന്ന് ചിന്തിച്ചു പോവുന്ന രാവണൻ. അയാളുടെ ഭൗതിക പരിസ്ഥിതികൾ അങ്ങനെ ചിന്തിപ്പിക്കുന്നു. തീവ്രമായ ഇച്ഛാശക്തി കൊണ്ട് ഒരു സാമ്രാജ്യം അയാൾ കെട്ടിപടുക്കുന്നു. എന്നാൽ മദ്യവും സുഖലോലുപതയും ഏതൊരു ചക്രവർത്തിയുടെ കീഴിലും ജീവിതം ദുസ്സഹമാക്കും എന്ന് ഭദ്രന്റെ ചിന്തകളിലൂടെയുള്ള നിരീക്ഷണം കഥാകാരൻ അവതരിപ്പിക്കുന്നുണ്ട്.
മറ്റൊരാൾക്ക് ദേവ പദവിയിലേക്ക് ഉയരുവാനുള്ള ഒരു ചവിട്ടുപടിയാണ് താൻ എന്ന രാവണന്റെ നിരീക്ഷണം ഒരുപാട് ചിന്തിക്കുവാൻ ഇട നൽകുന്നതാണ്. വേണ്ടപ്പെട്ടവരുടെ വേർപാടുകൾ, യുദ്ധത്തിന്റെ വിനാശകരമായ മുഖം, രാജഭരണത്തിന്റെ പിന്നിലെ കാണാ കഥകൾ, സീതയുടെ ജനനം തുടങ്ങിയവയും ഈ നോവലിൽ കടന്നു വരുന്നുണ്ട്.
മഹത്തായ ഇതിഹാസത്തിൽ നിന്നും രാവണന്റെ വീക്ഷണകോണിലൂടെ കഥ പറയാൻ എഴുത്തുകാരന്റെ ഭാഗത്ത് നിന്ന് ആത്മാർഥമായ ശ്രമം തന്നെ നടന്നിട്ടുണ്ട്.
അവസാനം ഒരു ചോദ്യം ഉയരും - ധർമ്മവും അധർമ്മവും ആരാണ് തീരുമാനിക്കുന്നത്. ദേവനായി അവതരിക്കുന്നതും രാക്ഷസനായി കൊല്ലപ്പെടുന്നതും ആരാണ്?
#ASURA - #TALE #OF #THE #VANQUISHED
Comments
Post a Comment